തളിപ്പറമ്പ് : ഓണത്തോടനുബന്ധിച്ച് ജില്ലയിലെ മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന 'ഓപ്പറേഷൻ ക്ലീൻ സ്വീപ്' പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് നഗരസഭാ പരിധിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് വ്യാപക പരിശോധന നടത്തി.
തളിപ്പറമ്പ് ബസ് സ്റ്റാന്റ് പരിസരം, ചിന്മയ വിദ്യാലയം, മിനി സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പ്രധാനമായും പരിശോധന നടത്തിയത്. പരിശോധനയിൽ മാലിന്യങ്ങൾ കൂട്ടിയിടുകയും കത്തിക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് ചിന്മയ വിദ്യാലയത്തിന് 5,000 രൂപ പിഴ ചുമത്തി.
മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിനുള്ളിൽ തൊട്ടടുത്തുള്ള സ്ഥാപനങ്ങളും വഴി യാത്രക്കാരും മാലിന്യങ്ങൾ വലിച്ചെറിഞ്ഞത് ശ്രദ്ധയിൽപ്പെട്ടു. സിവിൽ സ്റ്റേഷൻ പുതിയ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട മാലിന്യങ്ങളും കൂട്ടിയിട്ടതായി കാണപ്പെട്ടു. നിലവിലുള്ള മാലിന്യങ്ങങ്ങൾ അടിയന്തരമായി നീക്കം ചെയ്യുന്നതിന് തളിപ്പറമ്പ് മുനിസിപ്പാലിറ്റിക്ക് നിർദ്ദേശം നൽകി. സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലേക് പുറത്തുനിന്നു മാലിന്യം തള്ളുന്നത് തടയാൻ വേലി ശക്തമാക്കാനും കെട്ടിട നിർമ്മാണ മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യുവാൻ കരാറുകാരന് നിർദ്ദേശം നൽകുവാനും തഹസിൽദാർക്ക് നിർദ്ദേശം നൽകി.
വരും ദിവസങ്ങളിലും നഗരത്തിലെ വിവിധ ഭാഗങ്ങളിൽ തദ്ദേശ സ്വയംഭരണ വകുപ്പ് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന കർശനമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.
പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്ക്വാഡ് അംഗം ജിഷ്ണുരാജ് എം, ദിബിൽ സി കെ, മുനിസിപ്പാലിറ്റി ഹെൽത്ത് ഇൻസ്‌പെക്ടർ പ്രീഷ കെ പി എന്നിവർ പങ്കെടുത്തു.

Post a Comment