കണ്ണൂർ : വാണിജ്യ സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹോട്ടല്‍ ഉടമകള്‍ പണിമുടക്കിലേക്ക്. മേയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകള്‍ അടച്ചിട്ട് പ്രതിഷേധിക്കാൻ കേരള ഹോട്ടല്‍ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ ആഹ്വാനം ചെയ്തു. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂട്ടിയതിലാണ് പ്രതിഷേധം അലയടിച്ചത്. ഇതോടെ സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന്റെ വില 3000 കടന്നു. സിലിണ്ടർ വില കൂട്ടിയതിനാല്‍ ഹോട്ടലുകള്‍ വിഭവങ്ങള്‍ക്ക് വില വർദ്ധിപ്പിക്കേണ്ട സാഹചര്യമാണ്. ഇത് ഉപഭോക്താക്കള്‍ക്കും വലിയ തിരിച്ചടിയാകും അതേസമയം ഗാർഹിക സിലിണ്ടറിന് വില കൂട്ടിയിട്ടില്ല.
എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു കഴിഞ്ഞാല്‍ ഗാർഹിക സിലിണ്ടറുകള്‍ക്ക് വില കൂട്ടുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ഹോർമുസ് പ്രതിസന്ധിയെ തുടർന്ന് വാണിജ്യ സിലിണ്ടർ വിതരണത്തിലെ നിയന്ത്രണം സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെയാണ് പുതിയ ആഘാതം ഹോട്ടല്‍ മേഖലയില്‍ ഉണ്ടായത്. പുതുക്കിയ വർദ്ധന പ്രകാരം തിരുവനന്തപുരത്ത് 19 കിലോ വാണിജ്യ സിലിണ്ടറിന് 3106 രൂപയായി. കൊച്ചിയില്‍ 3085ഉം കോഴിക്കോട് 3117 ഉം ആണ് വില. ഹോട്ടല്‍, റസ്റ്റാറന്റുകള്‍, ചെറുകിട ഹോട്ടലുകള്‍, തട്ടുകടകള്‍ തുടങ്ങിയവയെ വില വർദ്ധന സാരമായി ബാധിക്കും.

Post a Comment