മയ്യിൽ : മുല്ലക്കൊടിയിൽ പോളിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന എൽഡിഎഫ് ബൂത്ത് ഏജന്റിനെ കോൺഗ്രസുകാരൻ കുത്തിപ്പരിക്കേൽപ്പിച്ചു. വ്യാഴം വൈകിട്ട് 6.30 ഓടെ മുല്ലക്കോടി യുപി സ്കൂളിലെ ബൂത്തിന് സമീപമാണ് കോൺഗ്രസ് അക്രമണം. സിപിഐ എം പ്രവർത്തകൻ മുല്ലക്കൊടി കുറ്റിച്ചിറയിലെ പി പി പ്രകാശ(50)നാണ് കുത്തേറ്റത്. പ്രകാശൻ പോളിങ് കഴിഞ്ഞ് യുഡിഎഫ് ബൂത്ത് ഏജന്റായ ഭാസ്കരനൊപ്പം മടങ്ങവേയാണ് സംഭവം.
ഭാസ്കരന്റെ സഹോദരൻ കോൺഗ്രസ് പ്രവർത്തകനുമായ പി കൃഷ്ണൻ കയ്യിൽ കരുതിയ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സമാധാനന്തപരമായി തെരഞ്ഞെടുപ്പ് നടന്ന പ്രദേശത്ത് ബോധപൂർവം അക്രമണമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. പ്രതിയെ മയ്യിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് കമീഷണർ പി നിതിൻ രാജ് സംഭവസ്ഥലത്തെത്തി.
തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായ യുഡഎഫ് വ്യാപകമായി അക്രമം അഴിച്ചുവിടാൻ ശ്രമിക്കുകയാണെന്ന് പ്രകാശനെ സന്ദർശിക്കാനെത്തിയ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു.
സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, എൽഡിഎഫ് ജില്ലാ കൺവീനർ എൻ ചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി വി രാജേഷ്, ബിജു കണ്ടക്കൈ, തളിപ്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്യാമള തുടങ്ങിയവർ കണ്ണൂർ എകെജി ആശുപത്രിയിലെത്തി പരിക്കേറ്റ് സന്ദർശിച്ചു.

Post a Comment