മയ്യിൽ: വീടാക്രമിച്ച് ഭാര്യയെയും മാതാവിനെയും ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കുറ്റിയാട്ടൂര്‍ പഴശ്ശിയിലെ ചോടത്തില്‍ പുതിയ പുരയില്‍ സി.പി. മാരിയത്ത് മാതാവ് സി.പി. മൈമൂന എന്നിവരെയാണ് ഭര്‍ത്താവ് പരിയാരം കൊളപ്പറയിലെ ജാഫര്‍ ബാഖവി, സുഹൃത്ത് സവാദ് എന്നിവര്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും വീട്ടില്‍ അതിക്രമിച്ച് കയറി അക്രമവും നടത്തിയത്. സംഭവത്തില്‍ മാരിയത്തിന്റെ ഭര്‍ത്താവ് പിലാത്തറ പരിയാരം കൊളപ്പാറയിലെ ജാഫര്‍ ബാഖവിയുടെ സുഹൃത്ത് ഇരിട്ടിയിലെ പി.സവാദ്(39)നെയാണ് മയ്യില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജാഫര്‍ ബാഖവി ഒളിവിലാണ്. ശനിയാഴ്ച രാത്രി ഏഴിന് ഇരുവരും ചേര്‍ന്ന് വീടിന്റെ ജനാലകള്‍, ചെടിച്ചട്ടികള്‍, വീടിന്റെ വാതില്‍, മറ്റുപകരണങ്ങള്‍ എന്നിവ തകര്‍ക്കുകയും കൊല്ലുമെന്നും മറ്റും ഭീഷണിപ്പെടുത്തിയതായാണ് പരാതി.
മാരിയത്തിന് ചെലവിന് നല്‍കാനുള്ള തുക നല്‍കാന്‍ കുടുംബ കോടതിയില്‍ പരാതി നല്‍കിയതിന്റെ വിരോധവും മക്കളെ വിട്ടു നല്‍കാത്തതുമാണ് സംഭവത്തിന് പിന്നിലെന്ന് ഇരുവരുടെയും പരാതിയില്‍ പറയുന്നുണ്ട്. പത്ത് വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് മൂന്നു കുട്ടികളുണ്ട്. മറ്റൊരു വിവാഹം കഴിച്ചതോടെയാണ് ജാഫറിനെതിരെ മാരിയത്ത് കേസ് നല്‍കിയത്. കാറിലെത്തി ആക്രമണം നടത്തുന്ന ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും ജാഫര്‍ ബാഖവി ഇരുളില്‍ ഓടി മറയുകയായിരുന്നു. തുടര്‍ന്ന് മയ്യില്‍ പോലീസെത്തിയാണ് സവാദിനെ അറസ്റ്റ് ചെയ്തത്. ആത്മീയ ചികിത്സയുടെ മറവില്‍ നിരവധി പരാതികള്‍ ജാഫര്‍ ബാഖവിക്കെതിരെയുണ്ട്. ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.


Post a Comment