മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം കെ മുനീറിൻ്റെ വീടിൻ്റെ ജപ്തി ഭീഷണിയിൽ ഇടപെട്ട് മുസ്ലിം ലീഗ്. പാണക്കാട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മുനീറിനെ ഫോണിൽ വിളിച്ച് സംസാരിച്ചു. പ്രശ്നം പരിഹരിക്കാമെന്ന് ഇരുവരും അറിയിച്ചതായി മുനീർ വ്യക്തമാക്കി. പല വ്യക്തികളും സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ അത് സ്വീകരിക്കില്ലെന്നും എം കെ മുനീർ പറഞ്ഞു. കാലിക്കറ്റ് ടൗൺ സർവ്വീസ് സഹകരണ ബാങ്കിൽ 49 ലക്ഷം രൂപയുടെ ബാധ്യതയിലാണ് മുനീറിന്റെ വീടിന് ജപ്തി ഭീഷണി നേരിടുന്നത്.
കോഴിക്കോട് നടക്കാവിലുള്ള ക്രസന്റ് ഹൗസിനാണ് ജപ്തി സംബന്ധിച്ച ബാങ്ക് നോട്ടീസ് ലഭിച്ചത്. മാർച്ച് 31 നകം പണം അടച്ചില്ലെങ്കിൽ ജപ്തി ചെയ്യുമെന്നാണ് ബാങ്ക് നോട്ടീസ് വിശദമാക്കുന്നത്. 2021ലെ തെരഞ്ഞെടുപ്പിന് മത്സരിക്കുന്നതിന്റെ ഭാഗമായി നൽകിയ സ്വത്തുവിവരങ്ങളുടെ അടിസ്ഥാനത്തിൽ 43425895 രൂപയുടെ ആസ്തിയാണ് എം കെ മുനീറിനുള്ളത്. 11 കേസുകളാണ് നേരിടുന്നതെന്നും എം കെ മുനീർ സത്യവാങ്മൂലം നൽകിയിരുന്നു. 9200000 രൂപയുടെ ബാധ്യതകളുമുണ്ടെന്ന് എംകെ മുനീർ 2021ൽ വ്യക്തമാക്കിയിരുന്നു. കൈക്കൂലിയുമായി ബന്ധപ്പെട്ടതും കലാപത്തിനുള്ള ശിക്ഷയുമായി ബന്ധപ്പെട്ട കുറ്റങ്ങളും അടക്കമുള്ള 11 കേസുകളുമാണ് എം കെ മുനീർ നേരിട്ടത്.

Post a Comment