ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മലിനജലം ഒഴുക്കി വിട്ടതിനു കാട്ടിലെപള്ളിയിൽ പ്രവർത്തിച്ചു വരുന്ന ന്യൂ ലാൻഡ് ഹോട്ടൽ, എം. എം ഹോസ്പിറ്റൽ, ഹുസൈനിയ്യ യത്തീം ഖാന തുടങ്ങിയ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ഹോട്ടലിലെ അടുക്കളയിൽ നിന്നുള്ള മലിനജലം ടാങ്കിലേക്ക് കൊടുക്കാതെ തുറസായി പുറക് വശത്ത് കൂടി ഒഴുകുന്ന പൊതു ചാലിലേക്ക് ഒഴുക്കി വിട്ടതിനും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അടുപ്പിലിട്ട് കത്തിച്ചതിനും ന്യൂ ലാൻഡ് ഹോട്ടലിന് സ്‌ക്വാഡ് 10000 രൂപ പിഴ ചുമത്തി.
കാട്ടിലെപള്ളിയിൽ പ്രവർത്തിച്ചു വരുന്ന എം. എം ഹോസ്പിറ്റലിൽ നടത്തിയ പരിശോധനയിൽ ഹോസ്പിറ്റലിൽ നിന്നുള്ള മലിനജലം ഹോസ്പിറ്റലിനോട് ചേർന്ന് പ്രവർത്തിച്ചു വരുന്ന ഹുസൈനിയ്യ യത്തീം ഖാനയുടെ ചുറ്റു മതിലിനുള്ളിലൂടെ ഒഴുക്കി വിടുന്നതായി കണ്ടെത്തി. വാഷിംഗ് ഏരിയയിലെ മലിനജലവും തുറസായി ഒഴുകി പോകുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. ഹോസ്പിറ്റലിന് 10000 രൂപയും യത്തീം ഖാനയ്ക്ക് 5000 രൂപയും സ്‌ക്വാഡ് പിഴ ചുമത്തി.
രണ്ട് സ്ഥാപനങ്ങളിൽ നിന്നുള്ള മലിനജലവും ശാസ്ത്രീയമായി സംസ്‌ക്കരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാനും സ്‌ക്വാഡ് നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സുമിൽ കെ. വി തുടങ്ങിയവർ പങ്കെടുത്തു

Post a Comment