ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് വിളയങ്കോട് പ്രവത്തിച്ചുവരുന്ന റിഫ്രഷ് ഓട്ടോ കെയർ എന്ന സ്ഥാപനത്തിനും മാരുതി സുസുക്കി പോപ്പുലർ യാർഡിനും പിഴ ചുമത്തി. സ്‌ക്വാഡ് വിളയങ്കോട് ഭാഗത്ത് പരിശോധനയ്ക്കായി പോകുന്ന വേളയിൽ റിഫ്രഷ് ഓട്ടോ കെയർ എന്ന വാട്ടർ സർവീസ് സ്റ്റേഷനിൽ നിന്നും മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് തത്സമയം ശ്രദ്ധയിൽപ്പെട്ടത് പ്രകാരം സ്ഥാപനത്തിൽ പരിശോധന നടത്തുകയും വൻ തോതിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തികൊണ്ട് ഇരിക്കുന്നത് കണ്ടെത്തുകയും ചെയ്തു.
ഉടൻ തന്നെ തീ അണക്കാൻ സ്‌ക്വാഡ് നിർദേശം നൽകി.തുടർന്നു സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിൽ നിന്നുള്ള മലിനജലം ടാങ്കിൽ നിന്ന് മോട്ടർ ഉപയോഗിച്ച് ചതുപ്പ് നിലത്തിലേയ്ക്ക് അടിച്ചു കളഞ്ഞതായി കണ്ടെത്തി. സ്ഥാപനത്തിന്റെ മലിനജല സംസ്ക്കരണ സംവിധാനം പ്രവത്തിപ്പിക്കുന്നില്ല എന്ന് ബോധ്യപ്പെടുകയും ഉടൻ തന്നെ ശാസ്ത്രീയമായ രീതിയിൽ ഖര - ദ്രവ മാലിന്യങ്ങൾ സംസ്‌ക്കരിക്കാൻ നിർദേശം നൽകുകയും 15000 രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകുകയും ചെയ്തു.
സ്‌ക്വാഡ് വിളയങ്കോട് പ്രവർത്തിച്ചു വരുന്ന മാരുതി സുസുക്കി പോപ്പുലറിന്റെ യാർഡിൽ നടത്തിയ പരിശോധനയിൽ യാർഡിന്റെ പല ഭാഗങ്ങളിലായി ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ കൂട്ടി ഇട്ടിരിക്കുന്നതായും കത്തിച്ചതായും കണ്ടെത്തി. സ്ഥാപനത്തിലെ ജീവനക്കാർ ഭക്ഷണാവശിഷ്ടങ്ങൾ യാർഡിന്റെ പരിസരത്ത് അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. സ്ഥാപനം ഹരിത കർമ്മ സേനയ്ക്ക് മാലിന്യം കൈമാറുന്നില്ല. സ്ഥാപനത്തിന് 10000 രൂപ പിഴ ചുമത്തുകയും മാലിന്യങ്ങൾ ശാസ്ത്രീയമായി കൈയൊഴിയാൻ നിർദേശം നൽകുകയും ചെയ്തു. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ, കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ജ്യോതി വി വി തുടങ്ങിയവർ പങ്കെടുത്തു.
Post a Comment