ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചിറക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കെ നിധീഷ് വെജിറ്റബിൾ മെർച്ചന്റ്, എഡിറ്റ് മീഡിയ എന്നീ രണ്ട് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. കെ നിധീഷ് വെജിറ്റബിൾ മാർക്കറ്റിന്റെ പുറക് വശത്തായി സ്ഥാപനത്തിലെ ജീവനക്കാർ മൂത്ര വിസ്സർജനം നടത്തിയ ശേഷമുള്ള മലിനജലം മറ്റു മലിന ജലവുമായി കൂടി കലർന്നു പൊതു റോഡിലേയ്ക്കും സ്ഥാപനത്തിന്റെ മുൻ വശത്തേക്കും ഒഴുകി എത്തുന്നതായി സ്‌ക്വാഡ് പരിശോധനയിൽ കണ്ടെത്തി. സ്ഥാപനത്തിന് 10000 രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ ഗ്രാമപഞ്ചായത്തിനു നിർദേശം നൽകി. സ്‌ക്വാഡ് സുറാസ് കോംപ്ലക്സിൽ നടത്തിയ പരിശോധനയിൽ കോംപ്ലക്സിൽ പ്രവർത്തിച്ചു വരുന്ന എഡിറ്റ് മീഡിയ എന്ന സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങൾ കോംപ്ലക്സിന്റെ ടെറസിലേയ്ക്ക് പോകുന്ന സ്റ്റെയർ കേസിനു സമീപത്തായി അലക്ഷ്യമായി തരം തിരിക്കാതെ കൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. സ്ഥാപനത്തിന്റെ മുൻവശത്തും മദ്യ കുപ്പികൾ അടക്കമുള്ള മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. സ്ഥാപനത്തിന് 5000 രൂപ പിഴ ചുമത്തി മാലിന്യങ്ങൾ എടുത്തു മാറ്റി വേർതിരിച്ചു ശാസ്ത്രീയമായി സംസ്ക്കരിക്കാൻ സ്‌ക്വാഡ് നിർദേശം നൽകി.
പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ, ചിറക്കൽ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ജിഷാൻ എം എം വി തുടങ്ങിയവർ പങ്കെടുത്തു.
Post a Comment