കൊച്ചി: സംവിധായകൻ ഷാഫി (57) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു.
രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 മണിവരെ കലൂർ മണപ്പാട്ടിപറമ്പിലെ കൊച്ചിൻ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പൊതുദർശനം നടക്കും. ശേഷം മൃതദേഹം വൈകിട്ട് നാലു മണിക്ക് കറുകപ്പള്ളി ജുമാ മസ്ജിദിൽ ഖബറടക്കും.
1968 ഫെബ്രുവരിയിൽ എറണാംകുളം പുല്ലേപ്പടിയിലെ കറുപ്പുനൂപ്പിൽ തറവാട്ടിലാണ് റഷീദ് എം.എച്ച് എന്ന ഷാഫിയുടെ ജനനം. രാജസേനന്റെയും സംവിധായകരായ റാഫി- മെക്കാര്‍ട്ടിന്‍റേയും സഹായിയാണ് സിനിമയിലേക്കുള്ള രംഗപ്രവേശം. 2001ല്‍ പുറത്തിറങ്ങിയ വണ്‍മാന്‍ഷോ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി.
കൂടാതെ മായാവി, തൊമ്മനും മക്കളും, മേരിക്കുണ്ടൊരു കുഞ്ഞാട്, ചട്ടമ്പിനാട്, പുലിവാൽ കല്യാണം, കല്യാണരാമൻ തുടങ്ങിയ 18 ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ സംവിധാനത്തിൽ പിറന്നു. ഇതിൽ പലതും സൂപ്പർ ഹിറ്റുകൾ. 2022ൽ റിലീസ് ചെയ്ത ആനന്ദം പരമാനന്ദമാണ് അവസാന ചിത്രം.
ഭാര്യ ഷാമില. മക്കൾ: അലീന, സൽമ. സംവിധായകനും നടനുമായ റാഫി (റാഫി മെക്കാർട്ടിൻ) സഹോദരനും സംവിധായകൻ സിദ്ദീഖ് അമ്മാവനുമാണ്.
Post a Comment