തളിപ്പറമ്പ്: ജ്വല്ലറി തുടങ്ങാനെന്ന പേരിൽ
സ്വർണത്തട്ടിപ്പ് നടത്തിയയാളുടെ
വീടിനുമുന്നിൽ ഇരകളുടെ പ്രതിഷേധം. പാപ്പിനിശേരി സ്വദേശിയും കുപ്പത്ത് താമസക്കാരനുമായ പി ടി പി അഷറഫിന്റെ
വീടിനുമുന്നിൽ തളിപ്പറമ്പ്, വളക്കൈ, കടമ്പേരി, പാപ്പിനിശേരി, പഴയങ്ങാടി, മാട്ടൂൽ, ചന്തേര, തൃക്കരിപ്പൂർ ഭാഗങ്ങളിലുളളവരാണ് ധർണ നടത്തിയത്. കാസർകോട് പഴയ ബസ്സ്‌റ്റാൻഡിൽ മെലൊറ ജ്വല്ലറിയുടെ പേരിൽ ആയിരത്തോളം പേരിൽനിന്നായി 93 കിലോ സ്വർണം തട്ടിയെടുത്തതായി ഇവർ പറഞ്ഞു.
കൈവശസ്വർണത്തിന് നിശ്ചിത തുക പലിശയില്ലാതെ നൽകുമെന്നും ആറുമാസത്തിനുശേഷം പണം തിരിച്ചടച്ചാൽ തത്തുല്യമായ പുതിയ സ്വർണം നൽകുമെന്ന വ്യവസ്ഥയിലായിരുന്നു ഇടപാട്.
കാലാവധിക്കുശേഷം അധിക സ്വർണം വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നായി സ്വർണ നിക്ഷേപവും നേടി. മാസങ്ങൾക്കു ശേഷവും ഉറപ്പ് പാലിക്കാതായതോടെയാണ് പ്രതിഷേധവുമായെത്തിയത്. തട്ടിപ്പിനിരയായ ചെറുകുന്നിലെ ഐ വി ടി അബ്ദുറഹ്മാൻ, കെ പി സഹീറ, കെ വി നിഷാത്ത്, കെ മൈമൂനത്ത് എന്നിവർ സംസാരിച്ചു.
Post a Comment