വാഹന സർവീസ് സെൻ്ററുകളിലെ നിയമലംഘനം ഗുരുതരം. എൻഫോഴ്സ്മെന്റ് പിഴ ചുമത്തി

ജില്ലയിലെ വിവിധ വാഹന സർവീസ് സെൻററുകളിൽ ശുചിത്വ മാലിന്യ പരിപാലന രംഗത്തെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് രണ്ട് ദിവസമായി തുടരുന്ന  പരിശോധനയിൽ വീണ്ടും ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തി. ഇ- വേസ്റ്റ് ഉൾപ്പെടെയുള്ള അപകടകരമായ മാലിന്യങ്ങൾ ഉൽപാദിപ്പിക്കുന്ന സർവീസ് സെൻററുകളിൽ തീരെ അശ്രദ്ധമായാണ് മാലിന്യം കൈകാര്യം ചെയ്യുന്നതെന്ന് സ്ക്വാഡ് കണ്ടെത്തി. ചിലയിടങ്ങളിൽ സർവീസിങ്ങിനു ഉപയോഗിക്കുന്ന മലിനജലം ശുദ്ധീകരിക്കാനുള്ള സംവിധാനം പോലും ഏർപ്പെടുത്തിയതായി കണ്ടില്ല. 

      താഴെചൊവ്വയിലെ പോപ്പുലർ മാരുതി സർവീസ് സെൻററിൽ എല്ലാത്തരം മാലിന്യങ്ങളും തരം തിരിക്കാതെ തുറസായ  സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന നിലയിലാണ് പരിശോധന സംഘം കണ്ടെത്തിയത്.
സെപ്റ്റിക് ടാങ്ക് നിറഞ്ഞ് സർവീസിന് എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് മലിന ജലം ദുർഗന്ധം വമിക്കുന്ന രീതിയിൽ കെട്ടിക്കിടക്കുന്നതായും കണ്ടെത്തി. ഇൻസിനേറ്ററിൽ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ കത്തിക്കുന്നതായും സ്ക്വാഡ് കണ്ടു. ജൈവമാലിന്യവും അജൈവ മാലിന്യവും കൂട്ടിക്കലർത്തിയാണ് ബിന്നുകളിൽ നിക്ഷേപിച്ചിരുന്നത്. മുനിസിപ്പൽ ആക്ട് അനുസരിച്ച് പ്രസ്തുത സ്ഥാപനത്തിന് വിവിധ വകുപ്പുകൾ പ്രകാരം മുപ്പതിനായിരം രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് നഗരസഭയ്ക്ക് നിർദ്ദേശം നൽകി. താഴെചൊവ്വ തങ്കേ കുന്നിലുള്ള കിയ സർവീസ് സെൻററിൽ മാലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടിയിട്ടതായി സംഘം കണ്ടെത്തിയതിന് തുടർന്ന് 5000 രൂപ പിഴ ചുമത്തി. കഴിഞ്ഞ ദിവസം എടക്കാട് കണ്ണൂർ തോട്ടടയിലെ മൂന്ന് സർവീസ് സ്റ്റേഷനുകളിലെ നിയമലംഘനങ്ങൾക്ക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിഴ ചുമത്തിയിരുന്നു.

     ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, 'എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ അജയകുമാർ, ഷെരീകുൽ അൻസാർ, കോർപ്പറേഷൻ സീനിയർ പബ്ളിക് ഹെൽത്ത് ഇൻസ്പക്ടർ സൂരജ് എം.വി,  കെ.അനീഷ്, പ്രദീപ് എഫ്. അഞ്ജു ഇ. എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്