പോലീസ് വീട്ടിൽ എത്തിയപ്പോൾ ജനലിലൂടെ വെടി: ചിറക്കലിൽ പ്രതിയെ പിടിക്കാൻ പോയ പോലീസ് സംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ : ചിറക്കലിൽ പ്രതിയെ പിടിക്കാൻ പോയ പോലീസ് സംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഒട്ടേറെ കേസുകളിൽ പ്രതിയായ റോഷനെ അറസ്റ്റ് ചെയ്യാനാണ് രാത്രി പത്തോടെ വളപട്ടണം പോലീസ് സംഘം വീട്ടിലെത്തിയത്.

ഇരുനില വീടിന്റെ മുകളിലേക്ക് പിന്നിലെ കോണിപ്പടി വഴി കയറിച്ചെന്ന പോലീസ് സംഘം പ്രതിയുണ്ടെന്ന് കരുതുന്ന മുറിയുടെ വാതിലിൽ മുട്ടിവിളിച്ചപ്പോൾ തൊട്ടടുത്ത മുറിയുടെ ജനാല വഴി പ്രതിയുടെ പിതാവ് ബാബു ഉമ്മൻ തോമസ് വെടിവെക്കുകയായിരുന്നു.

കഷ്ടിച്ച് രക്ഷപ്പെട്ട പോലീസ് സംഘം ബാബുവിനെ തന്ത്രപരമായി മുറിക്ക് പുറത്തിറക്കി ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി തോക്ക് കൈവശപ്പെടുത്തി.തുടർന്ന് ഇയാളെ വളപട്ടണം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിനിടയിൽ പ്രതി ഓടിരക്ഷപ്പെടുകയും ചെയ്തു.

കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ അജിത്ത് കുമാർ, അസി. കമ്മിഷണർ ടി.കെ.രത്നകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലെത്തി ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ തോക്കിന് ലൈസൻസുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭമറിഞ്ഞ് നിരവധി പേർ വീടുനുസമീപം തടിച്ചുകൂടി.

ചുറ്റുമതിലും ഇരുമ്പുഗേറ്റുമുള്ള വീട്ടിൽ നാലഞ്ച് പട്ടികളെ വളർത്തുന്നുണ്ടെന്ന് പരിസരവാസികൾ പറഞ്ഞു. റോഷൻ കർണാടകത്തിലുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് വിവരമുണ്ട്.

റോഷൻ തമിഴ്നാട്ടുകാരനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി

റോഷൻ തമിഴ്നാട്ടുകാരനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ്. ചിറക്കൽ ചിറയിൽ താമസിക്കുന്ന തമിഴ്നാട് കല്ലക്കുറിശ്ശി പഴനിവീട്ടിൽ പി.ബാലാജി(32)യെ പേപ്പർ കട്ടർകൊണ്ട് വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.

ഒക്ടോബർ 22-ന് രാത്രി 11.15- ഓടെയായിരുന്നു ആ സംഭവം. ഒരു സ്ത്രീയുടെ വീട്ടിലെ കതകിന് ആരോ മുട്ടുന്നുണ്ടെന്നറിഞ്ഞ് ചെന്നതായിരുന്നു തമിഴ്നാട്ടുകാരനായ നല്ലതമ്പി വീട്ടിൽ ഭരതും സുഹൃത്ത് ബാലാജിയും.

ഇവർ ചെല്ലുമ്പോൾ റോഷൻ വീടിന്റെ ഗേറ്റ് ചവിട്ടിത്തുറക്കാൻ ശ്രമിക്കുന്നത് ഭരത് വളപട്ടണം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കാര്യം തിരക്കിയപ്പോൾ വീശിയ പേപ്പർ കട്ടർകൊണ്ട് ബാലാജിയുടെ മുഖത്തിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്