മയ്യിൽ: നാടിൻ്റെ സമാധാനത്തിനായി ഓടി നടക്കുന്നവർക്ക് കഴിയാൻ ഇടിഞ്ഞു വീണു കൊണ്ടിരിക്കുന്ന വാടക വീട് തന്നെ ശരണം. 14 വർഷമായുള്ള ദുരിത കാലത്തിന് അറുതിയാകാൻ ഇനിയേത് ഭരണം വരണമെന്ന് മയ്യിൽ പോലീസ് സ്റ്റേഷനിലെത്തുന്ന ആരും ചിന്തിച്ചു പോകും . അത്രമാത്രം പരിതാപകരമാണ് അഞ്ച് പഞ്ചായത്ത് പരിധിയായുള്ള മയ്യിൽ പോലീസ് സ്റ്റേഷനിലെ ജീവനക്കാരുടെ കാര്യo. വർഷങ്ങളായി അറ്റകുറ്റ പണികൾ നടത്താതെ കാറ്റിലും മഴയിലും ഓടും കഴുക്കോലും ഇളകി വീണു കൊണ്ടിരിക്കും. പല ഭാഗങ്ങളും പ്ളാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് വലിച്ചു കെട്ടിയ നിലയിലാണ്.
സ്റ്റേഷൻ നിർമിക്കാൻ സ്ഥലമുണ്ട്: പക്ഷെ കാട് കയറിയ നിലയിൽ
മയ്യിൽ പോലീസ് സ്റ്റേഷന് കെട്ടിടം പണിയാൻ മുൻ എം.എൽ.എ. എം. വി . ഗോവിന്ദൻ്റെ ഇടപെടലിൽ 55 സെൻ്റ് സ്ഥലo ലഭിച്ചിട്ട് മൂന്ന് വർഷം പിന്നിടുകയാണ്. മയ്യിൽ - കാഞ്ഞിരോട് റോഡിൽ നിരത്തു പാലത്തിനു സമീപo റവന്യൂ വകുപ്പാണ് സ്ഥലം വിട്ടു നൽകിയത്. കെട്ടിടം പണിയുന്നതിനായി തറക്കല്ലിടൽ വരെ നടന്നിരുന്നു. പക്ഷെ പിന്നീടെന്താണ് സംഭവിക്കുന്നതെന്നതിലാണ് ആശങ്കയുള്ളത്.
സ്റ്റേഷൻ മാറുന്നു: വീണ്ടും വാടക കെട്ടിടത്തിലേക്ക്
മയ്യിൽ പോലീസ് സ്റ്റേഷനിലെ സ്ഥല പരിമിതിയും തകർച്ചാ ഭീഷണിയും മൂലം അടിയന്തിരമായി ഓഫീസ് പ്രവർത്തനം മാറാൻ വിവിധ ഭാഗങ്ങളിൽ നിന്ന് ശ്രമം തുടങ്ങിയിരിക്കയാണ്. കഴിഞ്ഞ രണ്ട് മാസക്കാലമായി വാടക കെട്ടിടത്തിനായുള്ള അന്വേഷണങ്ങളും ശ്രമങ്ങളിലുമാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ .. അനുയോജ്യമായ കെട്ടിടം ലഭിക്കാത്തതാണ് വിനയാകുന്നത്.
കെട്ടിട്ടം നിർമാണം തുടങ്ങാനുള്ള ശ്രമത്തിലാണ്
മയ്യിൽ പോലീസ് സ്റ്റേഷന് കെട്ടിടം പണിയാനുള്ള എല്ലാ നടപടികളും അനുകൂലമായി കഴിഞ്ഞു. എസ്റ്റിമേറ്റും പ്ളാനുo ഉടൻ ലഭിക്കും. ഈ വർഷം തന്നെ നിർമാണം തുടങ്ങാനാണ് ആലോചന. ടെണ്ടർ നടപടികൾ ഉടൻ ഉണ്ടാകും
ടി.കെ. ഗോവിന്ദൻ, തളിപ്പറമ്പ് എം. എൽ. എ.
സ്റ്റേഷൻ മയ്യിൽ ടൗണിൽ തന്നെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റും
അപകട ഭീഷണി ഏറെയുള്ള കെട്ടിടത്തിൽ നിന്ന് ഉടൻ തന്നെ ടൗണിലെ മറ്റൊരിടത്തേക്ക് പ്രവർത്തനം മാറ്റാൻ ധാരണയായിട്ടുണ്ട് . മയ്യിൽ പോലീസ് സ്റ്റേഷൻ പഞ്ചായത്തിന് സമീപം പണിയാനുള്ള എല്ലാ അനുമതികളും നേരത്തേ ലഭ്യമായിട്ടുണ്ട്. പുതിയ കെട്ടിടം പൂർത്തിയാകുന്നത് വരെ അപകട ഭീഷണിയില്ലാത്ത കെട്ടിടത്തിൽ തുടരും.
സി.സി. വിനോദ് കുമാർ, പ്രസിഡൻ്റ്, മയ്യിൽ പഞ്ചായത്ത്

Post a Comment