Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL നൂറുദിന കർമപദ്ധതിയിൽ ചുരുങ്ങിയത് 25,000 പേർക്കെങ്കിലും ഭൂമി തരം മാറ്റി നൽകാൻ കഴിയണമെന്ന് റവന്യു മന്ത്രി എ.പി അനിൽകുമാർ: കണ്ണൂർ ജില്ലയിൽ 2234 പട്ടയങ്ങൾ വിതരണം ചെയ്യും

നൂറുദിന കർമപദ്ധതിയിൽ ചുരുങ്ങിയത് 25,000 പേർക്കെങ്കിലും ഭൂമി തരം മാറ്റി നൽകാൻ കഴിയണമെന്ന് റവന്യു മന്ത്രി എ.പി അനിൽകുമാർ: കണ്ണൂർ ജില്ലയിൽ 2234 പട്ടയങ്ങൾ വിതരണം ചെയ്യും

സംസ്ഥാന സർക്കാരിന്റെ ജൂലൈ ഒന്നിന് ആരംഭിച്ച നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് ചുരുങ്ങിയത് 25,000 പേരുടെയെങ്കിലും ഭൂമി തരംമാറ്റി നൽകാൻ സാധിക്കണമെന്ന് സംസ്ഥാന റവന്യു മന്ത്രി എ.പി അനിൽകുമാർ പറഞ്ഞു.

"ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് രണ്ടരലക്ഷം അപേക്ഷകളാണ് സംസ്ഥാനത്തൊട്ടാകെ ഉള്ളത്. ഇതിൽ കാൽ ലക്ഷം പേർക്കെങ്കിലും ഭൂമി തരം മാറ്റി നൽകാൻ കഴിയണം. 
25 സെന്റിൽ താഴെയുള്ളവരുടെ കാര്യം അനുഭാവപൂർവ്വം പരിഗണിച്ചു മുൻഗണന നൽകണം, "കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന റവന്യു വകുപ്പിന്റെ ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കവെ മന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു. 

540 ഓളം പദ്ധതികളാണ് നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയത്. ഇതിൽ റവന്യൂവകുപ്പിന്റെ ഏഴ് പദ്ധതികളാണ്. ഭൂമി തരം മാറ്റം, പട്ടയ വിതരണം, ന്യായവില നിശ്ചയിച്ചപ്പോൾ ഭൂമിയുടെ വിലയിലുണ്ടായ 
വ്യത്യാസം ഏകീകരിക്കൽ, ഡിജിറ്റൽ സർവെയുമായി ബന്ധപ്പെട്ട പരാതികളുടെ പരിഹാരം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

പട്ടയ വിതരണത്തിൽ പട്ടികജാതി-പട്ടികവർഗ, മത്സ്യത്തൊഴിലാളി മേഖലകളിൽ നിന്നുള്ളവർക്ക് മുൻഗണന നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഭൂമിക്ക് ന്യായവില നിശ്ചയിച്ചപ്പോൾ ചില സ്ഥലങ്ങളിൽ വില വിപണി വിലയേക്കാൾ തീരെ കുറഞ്ഞപ്പോൾ മറ്റ് ചില സ്ഥലങ്ങളിൽ കുത്തനെ കൂടി. ഇത് ഏകീകരിക്കാനായി മാർഗരേഖ നൂറു ദിവസത്തിനുള്ളിൽ ഉണ്ടാക്കും.

ഡിജിറ്റൽ സർവെയുമായി ബന്ധപ്പെട്ട് ഒരു ലക്ഷത്തോളം പരാതികളാണ് സർക്കാറിന് ലഭിച്ചത്. ഇതിൽ 48,000 എണ്ണം പരിഹരിച്ചു. ബാക്കി നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി പരിഹരിക്കും. 
പരാതി നിരസിച്ചിട്ടല്ല പരിഹരിക്കേണ്ടതെന്നും പരമാവധി ജനങ്ങൾക്ക് കിട്ടാനുള്ളത് കൊടുക്കണമെന്നും മന്ത്രി ഓർമിപ്പിച്ചു.

കണ്ണൂർ ജില്ലയിൽ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി 2234 പട്ടയങ്ങൾ വിതരണം ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിൽ
1710 എണ്ണം ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങളാണ്.
മിച്ചഭൂമി പട്ടയങ്ങൾ-315 ദേവസ്വം ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങൾ-150,  ലാൻഡ് അസൈൻമെൻറ് പട്ടയങ്ങൾ-59 എന്നിവയാണ് മറ്റുള്ളവ. ജില്ലയിൽ 2022 മുതൽ 20,054 പട്ടയങ്ങളാണ് ആകെ വിതരണം ചെയ്തത്. തളിപ്പറമ്പ് താലൂക്കിൽ മിച്ചഭൂമി പട്ടയത്തിൽ ഉൾപ്പെട്ട 40 കേസുകൾ ബന്ധപ്പെട്ടവരെ വിളിച്ചു സംസാരിച്ചശേഷം തീർപ്പാക്കാനും അവലോകനയോഗം തീരുമാനിച്ചു. 

ജില്ലയിൽ 1.0278 ഹെക്ടർ ഭൂമിയിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ചു. ഇനിയും 4.8814 ഹെക്ടർ ഭൂമി ഒഴിപ്പിക്കാനുണ്ട്. ഇത്രയും ഭൂമി
104 കേസുകളിലായാണുള്ളത്. പേരാവൂർ താലൂക്ക് ആശുപത്രി ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിച്ചവയിൽ ഉൾപ്പെടുന്നു.

ജില്ലയിൽ 24 വില്ലേജുകളിൽ  റീസർവ്വേ പൂർത്തിയായി. വില്ലേജ് അടിസ്ഥാനത്തിൽ ജില്ലയിൽ 30% ഡിജിറ്റൽ സർവ്വേ  പൂർത്തിയായി (1,54,783 ഹെക്ടർ). 

ഭൂമി ഏറ്റെടുക്കലിൽ 81 പദ്ധതികളാണ് ജില്ലയിൽ പുരോഗമിക്കുന്നത്.
ദുരന്ത നിവാരണത്തിൽ 2021 മുതൽ 2005 വരെയുള്ള കാലയളവിൽ 3657 കേസുകളിൽ ധനസഹായം അനുവദിച്ചു.
കാലവർഷക്കെടുതിയിൽ 3657 കേസുകളിൽ ധനസഹായം അനുവദിച്ചു.

ഭൂമി തരം മാറ്റത്തിനായി 2008 മുതൽ 40,484 അപേക്ഷകളാണ് ജില്ലയിൽ ലഭിച്ചത്. ഇതിൽ 28786 എണ്ണം പരിഹരിച്ചു. 

ആറളം പുനരധിവാസ മേഖലയിൽ 2381 വീടുകൾ അനുവദിച്ചതിൽ 1888 വീടുകളുടെ നിർമ്മാണം പൂർത്തിയായി. പൂർത്തിയായ എല്ലാ വീടുകൾക്കും വൈദ്യുതി ലഭ്യമാക്കി. 
ആറളത്ത് 53.23 കോടി രൂപ ചെലവിൽ ആന പ്രതിരോധ മതിൽ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. 3.6 കിലോമീറ്റർ  നിർമ്മാണം പൂർത്തിയായി.

വരൾച്ച നേരിടാൻ കണ്ണൂർ ജില്ലയ്ക്കായി പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കി.

യോഗത്തിൽ റവന്യു സ്പെഷ്യൽ സെക്രട്ടറി കെ ജീവൻ ബാബു, ലാൻഡ് റവന്യു കമ്മിഷണർ എച്ച് ദിനേശൻ, ജില്ലാ കളക്ടർ പി വിഷ്ണുരാജ്, അസിസ്റ്റന്റ് കളക്ടർ എസ് സ്വാതി, പി.കെ ജയശ്രീ എന്നിവർ സംസാരിച്ചു. ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും മന്ത്രി കേട്ടു. 

എഡിഎം പി.എൻ പുരുഷോത്തമൻ, ഡെപ്യൂട്ടി കളക്ടർമാർ, റവന്യു വകുപ്പിലെ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. യോഗത്തിന് ശേഷം ജില്ലയിലെ വില്ലേജ് ഓഫീസർമാരുമായി റവന്യു മന്ത്രി ഓൺലൈൻ യോഗവും നടത്തി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്