ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആലക്കോട് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് ആലക്കോട് ടൗണിൽ പ്രവർത്തിച്ചു വരുന്ന റോസ് അപ്പാർട്മെന്റിന് 25000 രൂപയും ക്വാർട്ടേഴ്സിലെ താമസക്കാരായ നിമിഷ, സ്റ്റെഫി എന്നവർക്ക് 5000 രൂപ വീതവും പിഴ ചുമത്തി.അപ്പാർട്മെന്റിലെ എല്ലാ ക്വാർട്ടേഴ്സിൽ നിന്നുള്ള മലിനജലവും പൈപ്പ് വഴി തുറസ്സായി ക്വാർട്ടേഴ്സിന്റെ സമീപത്തുകൂടി ഒഴുകുന്ന ഓടയിലേക്ക് ഒഴുക്കി വിടുന്നതായി കണ്ടെത്തി. ദ്രവ മാലിന്യം സംസ്‌ക്കരിക്കാൻ അപ്പാർട്മെന്റിൽ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല എന്ന് സ്‌ക്വാഡിന് പരിശോധനയിൽ ബോധ്യപ്പെട്ടു. ക്വാർട്ടേഴ്സിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന മറ്റൊരു സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് ക്വാർട്ടേഴ്സിൽ നിന്നും വലിയ തോതിൽ മാലിന്യങ്ങൾ തള്ളിയിരിക്കുന്നതായും വലിച്ചെറിഞ്ഞിരിക്കുന്നതായും കണ്ടെത്തി. പ്രദേശത്ത് നടത്തിയ തെളിവെടുപ്പിൽ ക്വാർട്ടേഴ്സിലെ താമസക്കാരായ സ്റ്റെഫി, നിമിഷ എന്നവർക്ക് മാലിന്യങ്ങൾ തള്ളിയതിന് 5000 രൂപ വീതവും പിഴ ചുമത്തി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, ആലക്കോട് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ലിഖിന എം തുടങ്ങിയവർ പങ്കെടുത്തു.


Post a Comment