മയ്യില്‍: രണ്ട് പതിറ്റാണ്ട് മുമ്പ് പ്രിയതമന്‍ സമ്മാനിച്ച ഉടൻ നഷ്ടപ്പെട്ട അരപ്പവന്‍ സ്വര്‍ണ്ണക്കമ്മല്‍ തിരിച്ചു കിട്ടിയത് വിശ്വസിക്കാന്‍ പാടുപെടുകയാണ് കരിങ്കല്‍ക്കുഴി ഊട്ടുപുറത്തെ കൃഷ്ണ നിവാസിലെ 62 കാരി സുവര്‍ണ നാരായണന്‍. സഹോദരിയുടെ കല്ല്യാണത്തിനാണ് ഭര്‍ത്താവ് നാരായണന്‍ സുവര്‍ണക്ക് കമ്മല്‍ സമ്മാനിച്ചിരുന്നത്. കമ്മൽ ധരിക്കുന്നതിനിടെ കയ്യിൽ നിന്ന് തെറിച്ചു നഷ്ടപ്പെടുകയായിരുന്നു. ഒരു ദിവസം പോലും കമ്മല്‍ ധരിക്കാനാകാത്തതില്‍ കടുത്ത പ്രയാസത്തിലായിരുന്നു സുവര്‍ണ. സംഭവത്തെ കുറിച്ച് പിന്നീട് ഇടക്കിടെ സ്വപ്‌നം കാണാന്‍ തുടങ്ങിയതോടെ അടുത്ത ബന്ധുക്കളോടും മക്കളോടും കമ്മലിനെ കുറിച്ച് പറയുകയും ചെയ്യുമായിരുന്നു. ഇതിനിടെയാണ് വീടിനടുത്ത് മണ്ണുമാന്തിയന്ത്രം കിളച്ചിട്ട മണ്ണ് നീക്കം ചെയ്യുന്നതിനിടെ മയ്യിലെ മംഗലശ്ശേരി ബില്‍ഡേഴ്‌സിലെ തൊഴിലാളിയായ കെ. വിജയന് കമ്മല്‍ മണ്ണില്‍ പൊതിഞ്ഞ നിലയില്‍ ലഭിക്കുന്നത്. ഉടന്‍ വീട്ടുകാരെ വിവരമറിയിക്കുകയും സുവര്‍ണയുടെ നഷ്ടപ്പെട്ട കമ്മലാണ് കണ്ടുകിട്ടിയതെന്ന് തിരിച്ചറിയുകയും ചെയ്തു. സുനീഷും സുനയുമാണ് സുവര്‍ണയുടെ മക്കള്‍.

Post a Comment