ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആന്തൂർ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് വിവിധ സ്ഥാപനങ്ങൾക്കായി ആകെ 25000 രൂപ പിഴ ചുമത്തി. ആന്തൂർ ഐ. ഡി.പി പ്ലോട്ടിൽ പ്രവർത്തിച്ചു വരുന്ന ഇബ്‌ന ഇൻഡസ്ട്രീസ്, അംബിക ഓയിൽ മില്ല് എന്ന സ്ഥാപനങ്ങൾക്ക് മലിന ജലം ഒഴുക്കി വിട്ടതിനു സ്‌ക്വാഡ് പിഴയിട്ടു. ഇബ്‌ന ഇൻഡസ്ട്രീസിൽ നിന്നും തൊഴിലാളികൾ കുളിക്കുന്നതും അലക്കിയ ശേഷമുള്ള മലിനജലവും ഒന്നാം നിലയിലെ ബാത്‌റൂമിന് സമീപത്തുള്ള വാഷ് ബേസിനിൽ നിന്നുള്ള മലിനജലവും സ്ഥാപനത്തിന്റെ ചുറ്റു മതിലിനോട് ചേർന്ന ഭാഗത്തെ പൈപ്പിൽ നിന്നുള്ള മലിനജലവും പൊതു ചാലിലേക്ക് മൂന്ന് ഇടങ്ങളിൽ നിന്നായി ഒഴുക്കി വിടുന്നതായി കണ്ടത്തി. മലിനജലം ചാലിലേക്ക് ഒഴുക്കി വിടുന്ന ഭാഗത്ത് ഭക്ഷണാ വാശിഷ്ടങ്ങളും കിടക്കുന്നതായി കണ്ടെത്തി. സ്ഥാപനത്തിന് 15000 രൂപ പിഴ ചുമത്തി. ഐ. ഡി. പി പ്ലോട്ടിൽ പ്രവർത്തിച്ചു വരുന്ന അംബിക ഓയിൽ മില്ലിന്റെ ചുറ്റുമതിലിനു സമീപത്തായുള്ള പൈപ്പിൽ നിന്നും ഉപയോഗ ശേഷമുള്ള മലിനജലം പൊതു ചാലിലേക്ക് ഒഴുക്കി വിട്ടതിനു സ്ഥാപനത്തിന് 5000 രൂപയും പിഴയിട്ടു. പ്രദേശത്ത് കൂടി ഒഴുകുന്ന ചാലിൽ മലിനജലം കെട്ടി കിടന്നു ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സ്‌ക്വാഡ് പരിശോധന നടത്തിയത്. പറശ്ശിനി കടവ് സ്ഥിതി ചെയ്യുന്ന നവരത്ന ടൂറിസ്റ്റ് ഹോമിന് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പാർക്കിംഗ് ഏരിയയ്ക്ക് സമീപം കൂട്ടിയിട്ട് കത്തിച്ചതിന് സ്‌ക്വാഡ് 5000 രൂപയും പിഴയിട്ടു. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി. കെ ആന്തൂർ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് -2 അഫ്‍സില വി പി തുടങ്ങിയവർ പങ്കെടുത്തു.

Post a Comment