ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞതിനും കത്തിച്ചതിനും വിവിധ സ്ഥാപനങ്ങൾക്ക് 12500 രൂപ പിഴ ചുമത്തി. അന്നപൂർണശ്വരി ക്ഷേത്രത്തിന് സമീപം പ്രവർത്തിച്ചു വരുന്ന അന്നപൂർണശ്വരി സ്റ്റോറിൽ നിന്നുള്ള മാലിന്യങ്ങൾ സ്ഥാപനത്തിന് സമീപം അലക്ഷ്യമായി വലിച്ചെറിഞ്ഞതിനും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിനും സ്ഥാപനത്തിന് 5000 രൂപ പിഴയിട്ടു.
താവം നിദാ കോംപ്ലക്സിൽ പ്രവർത്തിച്ചു വരുന്ന മൂന്ന് സ്ഥാപനങ്ങൾക്ക് മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞതിനും കത്തിച്ചതിനും 2500 രൂപ വീതം പിഴ ചുമത്തി. യശോദ കിച്ചൺ, ജനത സ്റ്റീൽ, മോഡേൺ ബോഡി വർക്ക്സ് എന്നീ സ്ഥാപനങ്ങൾക്ക് ആണ് പിഴയിട്ടത്. നിദാ കോംപ്ലക്സിന് പുറക് വശത്തു പുഴയോട് ചേർന്ന ഭാഗത്താണ് മാലിന്യങ്ങൾ വലിച്ചെറിഞ്ഞിരിക്കുന്നതായും കത്തിച്ചതായും കണ്ടെത്തിയത്. തുടർന്നു നടത്തിയ പരിശോധനയിലാണ് കോംപ്ലക്സ്കിൽ പ്രവർത്തിച്ചു വരുന്ന യശോദ കിച്ചൺ, ജനത സ്റ്റീൽ, മോഡേൺ ബോഡി വർക്ക്സ് എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളാണെന്ന് കണ്ടെത്തിയത്.
ഉടൻ തന്നെ മാലിന്യങ്ങൾ എടുത്തു മാറ്റി പ്രദേശം വൃത്തിയാക്കാനും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കാനും സ്‌ക്വാഡ് നിർദേശം നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങൾ അലൻ ബേബി, ദിബിൽ സി കെ, ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സീഷ്മ പി എൻ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment