മയ്യില്‍ വില്ലേജ് ഒാഫീസിലെത്താന്‍ ഇനിയെന്തു മാര്‍ഗ്ഗം.
പൈപ്പ് ലൈനിനായെടുത്ത കുഴിയില്‍ വാഹനങ്ങള്‍ താഴുന്നു
മയ്യില്‍ വില്ലേജ് ഓഫീസ് റോഡിലെ കുഴിയില്‍ ഓട്ടോറിക്ഷ താണുപോയ നിലയില്‍
മയ്യില്‍: ബസ് യാത്ര സൗകര്യമില്ലാത്ത മയ്യില്‍ വില്ലേജ് ഓഫീസ് റോഡില്‍ ഓട്ടോറിക്ഷകളും ഓടാന്‍ മടിക്കുന്നു. മയ്യില്‍ ബസ് സ്റ്റാന്‍ഡ്- വള്ളിയോട്ട്- കടൂര്‍ മുക്ക് റോഡില്‍ വില്ലേജ് ഓഫീസ് റോഡിലേക്കുള്ള റോഡിനു കുറുകെ പൈപ്പ് ലൈനിനായെടുത്ത കുഴി കൂടുതല്‍ ആഴത്തില്‍ താഴ്ന്നതോടെയാണ് ഗതാഗത പ്രശ്‌നം രൂക്ഷമായത്. വള്ളിയോട്ട് അങ്കണവാടിക്കു സമീപത്തായി റോഡിനു കുറുകെയായുള്ള കുഴികള്‍ വാഹനം ഇറങ്ങിയാല്‍ പിന്നെ കയറാനാകാത്ത നിലയിലാണ് കുഴിയുള്ളത്. ഇവിടെ നിന്ന് ഏകദേശം ഒരു കിലോമീറ്ററിലധികം ദൂരമാണ് വില്ലേജ് ഓഫീസിലേക്കുള്ളത്. വാഹന സൗകര്യം തീരെ ഇല്ലാത്തതിനാല്‍ ഓട്ടോറിക്ഷകളൊണ് പലരും ആശ്രയിച്ചിരുന്നത്. കിഴക്കേപറമ്പിലുള്ള നിരവധി കുടുംബങ്ങള്‍ക്കും യാത്ര പ്രശ്‌നം രൂക്ഷമായിട്ടുണ്ട്. ആസ്പത്രികളിലും മറ്റും പോകുന്ന വയോധികര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്കാണ് ഗതാഗത പ്രശ്‌നം രൂക്ഷമായി ബാധിച്ചിട്ടുള്ളത്. കുഴിയെടുത്ത ഭാഗം താറിങ്ങ് നടത്തിയെങ്കിലും റോഡ് ഉറപ്പിക്കാതെ പ്രവൃത്തി നടത്തിയതാണ് പ്രശ്‌നമായതെന്നാണ് ആരോപണം.
കുഴിയില്‍ ഇറങ്ങുന്നത് ബോഡിക്ക് നാശമുണ്ടാക്കുന്നു
ഇടൂഴി ഇല്ലം കവലയിലുള്ള റോഡിലെ കുഴി അപകടം വിളിച്ചു വരുത്തുകയാണ്. ചെങ്കുത്തായ കയറ്റം ഇറങ്ങി വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് കുഴി പെട്ടെന്ന് ശ്രദ്ധിക്കപ്പെടാത്ത നിലയിലാണ്. വാഹനം മറിയുന്നതിന് വരെ ഇടയാക്കാന്‍ സാധ്യതയുണ്ട്. മുന്‍ഭാഗത്തെ ടയര്‍ കുഴിയിലിറങ്ങിയാല്‍ വാഹനബോഡിക്ക് നാശമുണ്ടാകാനിടയുണ്ട്.
പൊനോംന്താറ്റില്‍ വേണു
ഓട്ടോ ഡ്രൈവര്‍, വള്ളിയോട്ട്.
പ്രശ്‌നം ജലജീവന്‍ അധികൃതര്‍ പരിഹരിക്കണം.
മയ്യില്‍ വില്ലേജ് ഓഫീസ് കെട്ടിടത്തിലേക്ക് പോകുന്ന യാത്രക്കാരുടെ കാര്‍, ഇരുചക്ര വാഹനങ്ങള്‍, ഓട്ടോ റിക്ഷകള്‍ എന്നിവ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. റോഡിലുണ്ടായ പ്രശ്‌നം ജലജീവന്‍ അധികൃതര്‍ ഉടന്‍ പരിഹരിക്കണം.
ഇ.പി.രാജന്‍,
പഞ്ചായത്തംഗം, മയ്യില്‍.
റിപ്പോർട്ടർ......
എ.കെ.ഹരിദാസൻ
Post a Comment