ഇടൂഴി വൈദ്യന്‍ ഡോ. ഇടൂഴി ഭവദാസന്‍ നമ്പൂതിരിയുടെ ശതാഭിഷേക ചടങ്ങായ വൈദ്യ പൂര്‍ണിമയുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്്കാരിക സദസ്സ് കവി വി. മധുസൂദനന്‍ നായര്‍, നോവലിസ്റ്റ് സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.
മയ്യില്‍: അക്ഷരം നമ്മെ ബലവാനാക്കാനും ചികിത്സിക്കാനും മറ്റുള്ളവരിലേക്ക് പടര്‍ന്നു കയറാനും ഉപകരിക്കുന്ന ചൈതന്യമാണെന്നും നല്ലവാക്കുകള്‍ ആത്മാവിന്റെ ചികിത്സയാണെന്നും കവി വി. മധുസീദനന്‍ നായര്‍ പറഞ്ഞു. മയ്യില്‍ ഇടൂഴി ഇല്ലം വൈദ്യര്‍ ഡോ. ഭവദാസന്‍ നമ്പൂതിരിയുടെ ശതാഭിഷേക ചടങ്ങായ വൈദ്യപൂര്‍ണിമയുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സദസ്സും പുസ്തക പ്രദര്‍ശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ഭൗമാരോഗ്യത്തിന് പുഴകള്‍, ചെടികള്‍, മണ്ണ് എന്നിവ സംരക്ഷിക്കേണ്ട ഉത്തരവാദിത്ത സമൂഹം ഏറ്റെടുക്കണം. എല്ലാവര്‍ക്കും വേണ്ടിയാണ് ഞാന്‍ ജീവിക്കേണ്ടത് എന്നും മനുഷ്യന്റെ പ്രഥമ രോഗം കൊതിയാണെന്നും അദ്ധേഹം പറഞ്ഞു.പ്രകൃതി ധര്‍മ്മത്തെ അറിഞ്ഞ് ജനതക്ക് വേണ്ടി തപസ്സ് ചെയ്തവരായിരുന്നു ആയുര്‍വ്വേദാചാര്യന്‍മാരെന്നും നാം തോല്‍ക്കേണ്ടത് മക്കളുടെ ഉയര്‍ച്ചയിലായിരിക്കണമെന്നും പാരമ്പര്യ നിഷേധം അന്തസ്സായി കാണുന്ന തലമുറയെ വളര്‍ത്തുന്ന തലമുറക്ക് നല്ല രക്ഷിതാക്കളല്ലെന്നും മധുസൂദനന്‍ നായര്‍ പറഞ്ഞു. നോവലിസ്റ്റ്് സുഭാഷ് ചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു.ഇടൂഴി ആയുര്‍വേദാസ്പത്രി പരിസരത്ത് നടന്ന പരിപാടിയില്‍ സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ കെ.എച്. സുബ്രഹ്മ്ണ്യന്‍ അധ്യക്ഷത വഹിച്ചു. ജന. കണ്‍വീനര്‍ പി.കെ.വിജയന്‍, രാധാകൃഷ്ണന്‍ മാണിക്കോത്ത്, ഡോ. ഇടൂഴി ഉണ്ണിക്കൃഷ്ണന്‍, ഡോ. കെ.രാജഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ദിവാകരന്‍ മാവിലായിയുടെ കവിതാലാപനവും നടന്നു. സാഹിത്യസംഗമം, സാഹിത്യാനുഭവം പങ്കുവെക്കല്‍ എന്നിവയും ഉണ്ടായി. ഞായറാഴ്ച രാവിലെ ഒന്‍പതിന് മയ്യില്‍ സാറ്റ്‌കോസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആദര സമ്മേളനം കഥാകൃത്ത് ടി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും.
എം.കെ.ഹരിദാസൻ
റിപ്പോർട്ടർ, മയ്യിൽ ന്യൂസ്

Post a Comment