മുംബൈ : നവഭാരത ശില്പികളിൽ പ്രമുഖനായ രത്തൻ ടാറ്റ (86) അന്തരിച്ചു. വ്യാവസായിക ഇന്ത്യയെ കെട്ടിപ്പടുത്ത, ജീവിത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ആ മനുഷ്യ സ്നേഹി മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ബുധനാഴ്ച രാത്രി 11.45ഓടെ അന്തരിച്ചു.
കർമവീഥിയിൽ അനശ്വര മുദ്ര പതിപ്പിച്ചാണ് അദ്ദേഹം കടന്ന് പോയത്. തുടർച്ചയായി 21 വർഷം ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ ആയിരുന്നു അദ്ദേഹം.
ടാറ്റ ഗ്രൂപ്പിനെ ഇന്ന് കാണുന്ന ആഗോള കമ്പനിയാക്കി പടുത്ത് ഉയർത്തി. അക്കാലത്ത് ടാറ്റ ഗ്രൂപ്പിന്റെ വരുമാനം നാല്പത് ഇരട്ടി വരെയും ലാഭം അൻപത് ഇരട്ടി വരെയും വളർന്നു.
ഇന്ത്യക്കാർക്ക് വേണ്ടി ഇന്ത്യയിൽ ടാറ്റ ഇൻഡിക്ക ഇറക്കി. സാധാരണ ജനങ്ങൾക്കും കാറോടിച്ച് നടക്കാൻ അവസരമൊരുക്കി ടാറ്റ നാനോ എത്തിച്ചു. ലോകത്തെ ഏറ്റവും വില കുറഞ്ഞ, കുഞ്ഞൻ കാർ; അന്ന് അതായിരുന്നു നാനോയുടെ വിശേഷണം.
സാധാരണക്കാരെ മനസ്സിലോർത്ത് കുറഞ്ഞ വിലയിൽ ‘സ്വച്ഛ്’ വാട്ടർ പ്യൂരിഫയറും അദ്ദേഹം കൊണ്ടുവന്നു. വിദേശ കമ്പനികൾ ഏറ്റെടുത്ത് ടാറ്റയെ ആഗോള തലത്തിൽ വളർത്തി.
ബ്രിട്ടനിലെ ടെറ്റ്‌ലി ടീയെ 2000-ൽ ഏറ്റെടുത്ത് ടാറ്റ ഗ്ലോബൽ ബെവ്‌റജസ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ തേയില കമ്പനിയായി. ദക്ഷിണ കൊറിയയിലെ ദെയ്വു മോട്ടോഴ്സ്, ബ്രിട്ടീഷ് ബ്രാൻഡായിരുന്ന ജഗ്വാർ ആൻഡ് ലാൻഡ് റോവർ, ബ്രിട്ടനിലെ കോറസ് ഉരുക്ക് കമ്പനി അങ്ങനെ രത്തന്റെ കാലത്ത് ടാറ്റയിൽ ലയിച്ച കമ്പനികളേറെ.
ജെ.ആർ.ഡി ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂവിൻ്റെയും മകനായി 1937 ഡിസംബർ 28-നാണ് രത്തന്റെ ജനനം. രത്നം എന്നാണ് ആ പേരിന്റെ അർഥം. മുംബൈയിലെ കാംപിയൻ, കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂളുകളിൽ പഠനം.
ന്യൂയോർക്കിലെ ഇത്താക്കയിലുള്ള കോർണൽ സർവകലാശാലയിൽ നിന്ന് ബിരുദം. ഇന്ത്യയിൽ മടങ്ങിയെത്തി 1962-ൽ ടാറ്റ മോട്ടോഴ്‌സിന്റെ പഴയ രൂപമായ ടെൽകോയിൽ ട്രെയിനിയായി.
1991-ൽ ജെ.ആർ.ഡി ടാറ്റയിൽ നിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു. 2012 വരെ 21 വർഷം ഈ സ്ഥാനത്ത് തുടർന്നു. ടാറ്റ സൺസിൽ ചെയർമാൻ എമരിറ്റസായ അദ്ദേഹം 2016-ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനെ തുടർന്ന് ഇടക്കാല ചെയർമാനായി വീണ്ടുമെത്തി. 2017-ൽ എൻ ചന്ദ്രശേഖരനെ ചെയർമാൻ ആക്കുന്നത് വരെ ആ സ്ഥാനത്ത് തുടർന്നു.
അവിവാഹിതനായിരുന്നു ടാറ്റ. മികച്ച പൈലറ്റും. വിദേശ സർക്കാരുകളുടേത് ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി.
Post a Comment