പിണറായി : വാഗ്ദാനങ്ങളുടെ പെരുമഴയല്ല, പറഞ്ഞതിൽ കൂടുതൽ വികസനം എത്തിയ ധർമടം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജന് ലഭിച്ചത് ആവേശകരമായ സ്വീകരണം.
കടമ്പൂർ ലൈഫ് ഫ്‌ലാറ്റ് സമുച്ചയം, പെരളശ്ശേരി എ കെ ജി മ്യൂസിയം, ഉൾനാടൻ ജലഗതാഗത പദ്ധതി, പാലങ്ങൾ, റോഡുകൾ തുടങ്ങി എണ്ണിയാൽ തീരാത്ത വികസന പ്രവർത്തനങ്ങളുണ്ട് തൊട്ട് കാണിക്കാൻ മണ്ഡലത്തിൽ. മുഖം മിനുക്കിയ ചെറു പട്ടണങ്ങൾ മണ്ഡലത്തിലെ സൗന്ദര്യമാണ്. ജനകീയ വികസനത്തിന്റെ കേന്ദ്രമാണ് ധർമടം മണ്ഡലം.
പെരളശ്ശേരി പഞ്ചായത്തിലെ കിലാലൂരിൽ.ആയിരുന്നു ആദ്യ സ്വീകരണം. രാവിലെ എട്ടിന് മുമ്പുതന്നെ കിലാലൂരിൽ സ്ത്രീകളും കുട്ടികളും തൊഴിലാളികളുമടക്കം തടിച്ചുകൂടി. ആവേശത്തോടെയാണ് അവർ ജയരാജനെ വരവേറ്റത്. ഇടതുപക്ഷം ഹൃദയപക്ഷമാണെ ന്ന് പ്രഖ്യാപിച്ച് വൻ ജനാവലി ഓരോ കേന്ദ്രങ്ങളിലും ഒത്തുചേർന്നു.
കിലാലൂരിന് ശേഷം മുണ്ടലൂർ ഐശ്വര്യ അങ്കണവാടി, എളവന, ചെറു മാവിലായി, മേലൂർ എ കെ ജി ഭവൻ, അണ്ടലൂർ വായനശാല, മോസ്‌കോർണർ, ധർമ്മടം റെയിൽവേ സ്റ്റേഷൻ, മുഴപ്പിലങ്ങാട് തെരു, കടമ്പൂർ പാട്യം വായനശാല, 1ആഡൂർ കനാൽപാലം, പനോന്നേരി ആക്കാവിൽ താഴെ, വെള്ളൂരില്ലം എൽപി സ്‌കൂൾ എന്നിവിടങ്ങളിലും ഉജ്ജ്വല സ്വീകരണം.
ഉച്ചകഴിഞ്ഞ് ആർ കൃഷ്ണൻ സ്മാരക മന്ദിരം, മുതുക്കുറ്റി തൈക്കണ്ടി പീടിക, ആർ വി മെട്ട, പലേരിമെട്ട, ചിറക്കാത്ത്, കുഴിമ്പാലോട്, അഞ്ചരക്കണ്ടി ടൗൺ, വേങ്ങാട് മെട്ട, മുണ്ടമൊട്ട, കുഴിയിൽ പീടിക, ചാത്തൻ മുക്ക്, പാനുണ്ട മോസ്‌കോ നഗർ, വെണ്ടുട്ടായി ഭണ്ഡാരക്കുറ്റി, പാണ്ട്യാല പറമ്പ്, ചേരിക്കൽ എന്നിവിടങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെ വൻ ജനാവലി സ്വീകരണത്തിനെത്തി. പിണറായി പഞ്ചായത്തിലെ പിണറായി വെസ്റ്റിലെ സ്വീകരണത്തോടെ പ്രചാരണം സമാപിച്ചു.
എം കെ മുരളി, പി എം അഖിൽ, കെ അനുശ്രീ, പി എം ദിഷ്ണ പ്രസാദ്, കെ ശിവദാസൻ, പി മഹേഷ്, ഇ കെ ദൃശ്യ, സി പി അശോകൻ, കെ ഗിരീഷൻ, എം മഹേഷ്‌കുമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. എം സുരേന്ദ്രൻ, കെ ശശിധരൻ, കെ ബാബുരാജ്, വി സി വാമനൻ, മാമ്പറത്ത് രാജൻ, സി പി നാസർ, കൊക്കോടൻ ലക്ഷ്മണൻ, എം ഉഷ, എ മോഹനൻ എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു. തിങ്കളാഴ്ച കണ്ണൂർ മണ്ഡലത്തിലാണ് സ്വീകരണം.
Post a Comment