റോഡരികിൽ മാലിന്യം തള്ളിയ ഫ്ലാറ്റ് ഉടമയ്ക്ക് പിഴ

കീഴല്ലൂർ പനയത്താംപറമ്പിൽ വിജനമായ പ്രദേശത്ത് റോഡരികിൽ വ്യാപകമായി മാലിന്യം  തള്ളുന്നുണ്ടെന്ന പരാതിയിൽ നടപടി സ്വീകരിച്ച് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്. മാലിന്യം നിക്ഷേപിച്ച മട്ടന്നൂരിലെ അപ്പാർട്ട്മെൻ്റിൻ്റെ ഉടമയ്ക്ക് സ്ക്വാഡ് പിഴ ചുമത്തുകയും മാലിന്യം നീക്കം ചെയ്യിക്കുന്നതിനുള്ള നിർദ്ദേശം നൽകുകയും ചെയ്തു. നേരിട്ട് സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിലാണ് സ്ക്വാഡ് മാലിന്യം തള്ളിയ സ്ഥാപനത്തെക്കുറിച്ച് വ്യക്തമായ സൂചനകൾ കണ്ടെത്തിയത്.   തെർമോകോൾ, പഴയ വസ്ത്രങ്ങൾ, മദ്യക്കുപ്പികൾ, ബാഗുകൾ തുടങ്ങിയവയാണ് ചാക്കുകളിൽ കെട്ടി റോഡരികിൽ നിക്ഷേപിച്ചത്. മാലിന്യം തള്ളിയ മട്ടന്നൂരിലെ എ ഫോർ അപ്പാർട്ട്മെൻ്റ് ഉടമയ്ക്ക് 10000 രൂപ പിഴ ചുമത്താനും നിക്ഷേപിച്ച മാലിന്യം സ്വന്തം ചെലവിൽ നീക്കം ചെയ്യാനുമുള്ള നടപടികൾ സ്വീകരിക്കുവാനും ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കീഴല്ലൂർ പഞ്ചായത്തിന് നിർദ്ദേശം നൽകി. ഇത്തരം സ്ഥലങ്ങളിൽ വ്യാപകമായി പരിശോധനകൾ തുടർന്നും  നടത്തുമെന്ന് സ്ക്വാഡ് അറിയിച്ചു.

    ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്‌മെന്റ് ഓഫീസർ കെ.ആർ അജയകുമാർ, ടീമംഗം ഷെറീകുൽ അൻസാർ എന്നിവരാണ് പരിശോധന നടത്തിയത്. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്