ഇനി കുപ്പിയിൽ പെട്രോൾ കിട്ടില്ല; സ്വകാര്യ വാഹനങ്ങളിൽ പാചകവാതകം കൊണ്ടുപോകുന്നതിനും വിലക്ക്

സംസ്ഥാനത്ത് ഇനി മുതൽ സ്വകാര്യ വാഹനങ്ങളിൽ പാചകവാതകം കൊണ്ടു പോകുന്നതിനും കുപ്പിയിൽ പെട്രോൾ വാങ്ങുന്നതിനും വിലക്ക്. ഇത് സംബന്ധിച്ച 2002 ലെ പട്രെോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർ​ഗനൈസേഷൻ (പെസോ) നിയമം കർശനമാക്കി. എലത്തൂർ ട്രെയിൻ തീവെപ്പിന് പിന്നാലെയാണ് നടപടി.

നിയമം കർശനമാക്കിയതോടെ വാഹനത്തിലെ ഇന്ധനം തീർന്നാൽ പോലും കുപ്പിയുമായി പമ്പുകളിൽ ചെന്നാൽ ഇനി മുതൽ ഇന്ധനം ലഭിക്കില്ല. വീടുകളിലേക്ക് എൽപിജി സിലിണ്ടറുകൾ ഓട്ടോയിലോ മറ്റ് ടാക്സി വാഹനങ്ങളിലോ കൊണ്ടുപോയാൽ നടപടിയുണ്ടാകും.

യാത്രക്കാരുമായി പോകുന്ന ബസുകൾ പമ്പിൽ നിന്ന് ഇന്ധനം നിറയ്ക്കുന്ന രീതിയും അവസാനിക്കും. യാത്രാ ബസുകള്‍ യാത്രക്കാരെ പമ്പിന്റെ സുരക്ഷിത അകലത്തില്‍ നിര്‍ത്തി മാത്രമേ ഇന്ധനം നിറയ്ക്കാന്‍ അനുവദിക്കു.

ട്രെയിനുകളില്‍ പാഴ്‌സലായി വാഹനം കൊണ്ടുപോകമ്പോള്‍ അതില്‍ ഇന്ധനം ഉണ്ടാവരുതെന്ന റെയില്‍വേ നിയമം നിലവിലുണ്ട്. പെട്രോള്‍, ഡീസല്‍, എല്‍പിജി ഉള്‍പ്പെടെയുളളവ ഏജന്‍സികളുടെ സുരക്ഷിത വാഹനങ്ങളും വിദഗ്ധ തൊഴിലാളികളുമില്ലാതെ കൊണ്ടുപോകാന്‍ അനുവദിക്കില്ല.

നിയമം ലംഘിച്ചാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് പെസോ അറിയിച്ചു. ഐഒസി, ബിപിഎല്‍ ഉള്‍പ്പെടെയുളള പെട്രോളിയം സ്ഥാപനങ്ങള്‍ക്കും പെസോ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രെയിൻ തീവെപ്പിനെ തുടര്‍ന്ന് എലത്തൂരിലും ഷൊര്‍ണൂരിലും പെസോ സംഘം അന്വേഷണം നടത്തിയിരുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്