കോഴിക്കോട്: എലത്തൂരിൽ ഓടുന്ന ട്രെയിനിൽ അക്രമി തീയിട്ടെന്ന അപ്രതീക്ഷിത വാർത്തയുടെ ഞെട്ടലിലാണ് നാടെങ്ങും. ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനിലാണ് നടുക്കുന്ന അക്രമം അരങ്ങേറിയത്. തീ പൊള്ളലിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഈ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെ പുലർച്ചെ റെയിൽവേ ട്രാക്കിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി.
അപ്രതീക്ഷിത ആക്രമണം ആയിരുന്നു തിരക്ക് കുറഞ്ഞ ട്രെയിനില്‍ നടന്നത്. ഡി വണ്‍ കോച്ചിൽ എത്തിയ അക്രമി യാതൊരു പ്രകോപനവും ഇല്ലെയാണ് യാത്രക്കാർക്ക് മേല്‍ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. പൊള്ളലേറ്റ് ഭയന്നവര്‍ നിലവിളക്കുന്നതിന് ഇടയിൽ അക്രമി ഓടി രക്ഷപ്പെട്ടു.
രാത്രി 9.30ന് ഏലത്തൂര്‍ സ്റ്റേഷന്‍ വിട്ട് മുന്നോട്ട് നീങ്ങിയതോടെ ആണ് ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടിവില്‍ നടുക്കുന്ന സംഭവങ്ങളുടെ തുടക്കം. പതുക്കെ മുന്നോട്ട് നീങ്ങിയ ട്രെയിലെ ഡി 2 കോച്ചില്‍ നിന്ന് ഡി 1 കോച്ചിലേക്ക് രണ്ട് കുപ്പി പെട്രോളുമായി അക്രമി നടന്നു നീങ്ങി. തിരക്ക് കുറവായിരുന്ന കോച്ചില്‍ പല സീറ്റുകളിലായി യാത്രക്കാർ ഉണ്ടായിരുന്നു. എല്ലാവരുടേയും ദേഹത്തേക്ക് അക്രമി പെട്രോള്‍ ചീറ്റിച്ചു പൊടുന്നനെ തീയിട്ടു.
തീ ഉയര്‍ന്നപ്പോള്‍ നിലവിളച്ച യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി എങ്കിലും ഡിവണ്‍ കോച്ച് വന്ന് നിന്നത് കോരപ്പുഴ പാലത്തിന് മുകളിലായിരുന്നു. ആര്‍ക്കും പുറത്തിറങ്ങാന്‍ സാധിച്ചില്ല. അക്രമി അപ്പേഴേക്കും ഓടി മറഞ്ഞു. പതിനഞ്ചോളം പേര്‍ക്ക് പൊള്ളലേറ്റു. പരിഭ്രാന്തരായ യാത്രക്കാർ ട്രെയിനിന്റെ പിൻഭാഗത്തേക്ക് ഓടി. നിർത്തിയ ട്രെയിൻ വീണ്ടും മുന്നോട്ട് എടുത്ത് റോഡിന് സമീപം നിർത്തിയാണ് ആംബുലൻസിലേക്ക് പൊള്ളലേറ്റവരെ മാറ്റിയത്.
പതിനഞ്ചോളം പേരുടെ ശരീരത്തിലേക്ക് തീ പടർന്നെങ്കിലും ഒമ്പത് പേർക്കാണ് സാരമായി പൊള്ളലേറ്റത്. ഇവരിൽ നാല് പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഗുരുതരമായി പരിക്കേറ്റ അനിൽ കുമാറിന് അമ്പത് ശതമാനം പൊള്ളലുണ്ട്. തീയിട്ടയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. ചുവന്ന ഷര്‍ട്ട് ധരിച്ച് തൊപ്പി വച്ച ആളാണെന്ന് യാത്രക്കാര്‍ മൊഴി നല്‍കി.
കണ്ണൂരിലെത്തിയ ട്രെയിനിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥലും ആര്‍പിഎഫ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. ഡി 1 ഡി 2 കോച്ചുകള്‍ സീല്‍ ചെയ്തു. പുലര്‍ച്ചെ രണ്ട് മണിയോടെ റെയില്‍വേ ട്രാക്കിന് സമീപം മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്തയും ഞെട്ടിച്ചു കൊണ്ട് പുറത്ത് വന്നു. ട്രെയിനില്‍ യാത്ര ചെയ്ത പാപ്പിനശ്ശേരി സ്വദേശി റഹ്മത്ത്, സഹോദരിയുടെ മകള്‍ സുഹറ, മട്ടന്നൂർ സ്വദേശി നൗഫിക് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
Post a Comment