ചിറക്കൽ: തദ്ദേശ സ്വയംഭരണ വകുപ്പ് കണ്ണൂർ ജില്ലാ എൻഫോഴ്സ്മെന്റ്, ഐ വി ഓ സ്ക്വാഡുകൾ, ഗ്രാമപഞ്ചായത്ത് എന്നിവരുടെ സംയുക്തമായ പരിശോധനയിൽ ചിറക്കലിലെ പുഴാതി എന്ന സ്ഥലത്തെ മിദിലാജ് എന്നിവരുടെ വസതിയിൽ നിന്നും 1600 കിലോ ഒറ്റത്തവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പിടികൂടി.
വർഷങ്ങളായി നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും കൂടാതെ ബയോ കാരി ബാഗിന്റെ വ്യാജ ഉൽപ്പന്നങ്ങളും നിരോധിത പേപ്പർ കപ്പുകളും ആണ് പിടികൂടിയത്. താമസിക്കുന്ന വീടിൻറെ മുറികളിൽ ആയാണ് ഇവ സൂക്ഷിച്ചു വെച്ചിരുന്നത് കൃത്യമായ വിവരങ്ങളുടെയും തുടർച്ചയായ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലും ആണ് പ്രസ്തുത വീട്ടിൽ സാധനം സൂക്ഷിക്കുന്നുണ്ട് എന്ന് വ്യക്തമായത്.
കോഴിക്കോട്, വടകര എന്നീ സ്ഥലങ്ങളിൽ നിന്നുമാണ് പ്രധാനമായും ഇവിടേക്ക് സാധനങ്ങൾ കൊണ്ടുവരുന്നത്. കണ്ണൂർ മാർക്കറ്റ്, ടൗൺ പുതിയതെരു എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് വില്പന നടത്തുകയും ചെയ്യുന്നത്. രാവിലെ 9 മണിക്ക് മുമ്പായും വൈകുന്നേരം അഞ്ചുമണിക്ക് ശേഷവുമാണ് 4 വർഷമായി വിൽപ്പന നടത്തി വരുന്നത്. യാതൊരു ട്രേഡ് ലൈസൻസും എടുക്കാതെ അധികാരികളുടെയും സ്കോഡുകളുടെയും കണ്ണ് വെട്ടിച്ചാണ് ഈ അസമയത്തുള്ള കച്ചവടം നടത്തിവരുന്നത്. വർഷങ്ങളായി മാർക്കറ്റിൽ അനധികൃതമായി ലഭ്യമായ ബ്രാൻഡുകൾ ആയ ഓറഞ്ച്, ജമ്പോ, സ്റ്റാർ കേരള സൂപ്പർ, റൈറ്റ് പാക്ക്, ബോംബെ ഡയമണ്ട്, സൂപ്പർ സ്റ്റാർ, ബ്ലൂസ്റ്റാർ എന്നീ നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും ബയോ ക്യാരി ബാഗിന്റെ വ്യാജ ഉൽപ്പന്നമായ റെയിൻബോ എന്ന കമ്പനിയുടെ ഉൽപ്പന്നങ്ങളും വിവിധ ബ്രാൻഡുകളിൽ ഉള്ള പേപ്പർ കപ്പുകളും ആണ് പിടികൂടിയത്.
പിടികൂടിയ വസ്തുക്കൾ രാത്രി 7.30 ഓടെ പഞ്ചായത്ത് കാര്യാലയത്തിലേക്ക് മാറ്റുകയും പിഴയായി 10000 രൂപ ചുമത്തുകയും ചെയ്തു. തുടർന്നും ജില്ലയിൽ പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു. പരിശോധനയിൽ ജില്ല ശുചിത്വമിഷൻ കോഡിനേറ്റർ സുനിൽകുമാർ, ഐ വി ഓ സരുൺ, ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ അഷ്റഫ്, അംഗം ജിഷ്ണുരാജ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സരിൻ, സൂപ്രണ്ട് വിനോദ്, വി ഇ ഒ സനിൽ, ഹെൽത്ത് ഇൻസ്പെക്ടർ ജിഷാൻ ആർ പി മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു.



Post a Comment