ന്യൂഡൽഹി: ഡൽഹിയിലെ അശോക് വിഹാറിൽ അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് നാല് ശുചീകരണ തൊഴിലാളികൾ മരിച്ചു. ഒരാൾ സംഭവ സ്ഥലത്തും മറ്റ് മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്ന് പുലർച്ചെ 12 മണിയോടെയാണ് സംഭവം.
മരിച്ച ശുചീകരണ തൊഴിലാളികൾ പ്രദേശത്ത് രാത്രി വൈകി ഒരു അപ്പാർട്ട്മെന്റിന് സമീപമുള്ള അഴുക്കുചാൽ വൃത്തിയാക്കുകയായിരുന്നു. ഇതിനിടയിൽ വമിച്ച വിഷവാതകം ശ്വസിച്ച് തൊഴിലാളികൾ കുഴഞ്ഞ് വീഴുകയായിരുന്നു. ആദ്യം അരവിന്ദെന്ന തൊഴിലാളിയാണ് മരിച്ചത്. കുഴഞ്ഞ് വീണ മറ്റ് മൂന്ന് തൊഴിലാളികളെ കരാറുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവരും മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തിട്ടുണ്ട്.
അഴുക്കുചാലുകൾ വൃത്തിയാക്കുമ്പോൾ വിഷവാതകങ്ങൾ പുറത്തുവരാനുള്ള പ്രധാന കാരണം
അഴുക്കുചാലുകളിലെ ജൈവവസ്തുക്കളുടെ വിഘടനവും രാസപ്രവർത്തനങ്ങളുമാണ് ഇതിന് പ്രധാന കാരണം. ഓക്സിജന്റെ അഭാവത്തിൽ ബാക്ടീരിയകൾ മലം, മൂത്രം, ഭക്ഷണാവശിഷ്ടങ്ങൾ, മറ്റ് ജൈവവസ്തുക്കൾ എന്നിവ വിഘടിപ്പിക്കുമ്പോൾ, ഹൈഡ്രജൻ സൾഫൈഡ് (H₂S), മീഥെയ്ൻ (CH₄), കാർബൺ ഡൈ ഓക്സൈഡ് (CO₂) തുടങ്ങിയ വിഷവാതകങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നു.
ഹൈഡ്രജൻ സൾഫൈഡ് പ്രത്യേകിച്ച് വിഷാംശമുള്ളതും ചീഞ്ഞ മുട്ടകളുടെ ഗന്ധമുള്ളതുമാണ്. വിഷവാതക രൂപീകരണത്തിന് രാസപ്രവർത്തനങ്ങളും ഒരു പ്രധാന കാരണമാണ്. അഴുക്കുചാലുകളിലെ വിവിധ രാസവസ്തുക്കൾ, ഉദാഹരണത്തിന് ഡിറ്റർജന്റുകൾ, വ്യാവസായിക മാലിന്യങ്ങൾ അല്ലെങ്കിൽ മറ്റ് രാസവസ്തുക്കൾ, പരസ്പരം പ്രതിപ്രവർത്തിച്ച് അമോണിയ (NH₃) അല്ലെങ്കിൽ ക്ലോറിൻ സംയുക്തങ്ങൾ പോലുള്ള വിഷവാതകങ്ങൾ ഉത്പാദിപ്പിക്കാൻ കഴിയും.
അതേ സമയം വിഷലിപ്തമായ അഴുക്കുചാല്‍ വാതകം ശ്വസിച്ച് ശുചീകരണ തൊഴിലാളികൾ മരിക്കുന്ന നിരവധി കേസുകള്‍ മുമ്പും ഉണ്ടായിട്ടുണ്ട്.
Post a Comment